ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്കു കൊറോണ സ്ഥരീകരിച്ചു

ആലപ്പുഴ: കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യക്കു കൊറോണ സ്ഥരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസീ ഭവനില്‍ ദേവീക ദാസ് (20), ഭര്‍ത്താവ് പന്തളം കൂരമ്പാല ഉനംകോട്ടുവിളയില്‍ ജിതിന്‍ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്. ഇവരില്‍ ദേവികക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ദേവികയുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇരുവരെയും ചൊവ്വാഴ്ച്ച ഇവരുടെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിൻ ദേവികയുമായി നാലു മാസത്തോളമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപം ആണ് വാടകക്കു താമസിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ജിതിനോടൊപ്പം ദേവിക പോയതിനു കുറത്തിക്കാട് പോലീസ് ജിതിനെതിരെ പോക്‌സോ കേസെടുത്തിരുന്നു. പിന്നീട് ദേവിക ആലപ്പുഴയിലെ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനു ശേഷം ദേവിക ജിതിനോടൊപ്പം പോയി.

രണ്ടു ആത്മഹത്യാ കുറിപ്പുകള്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസുകാര്‍ ഇതോടെ ക്വാറന്റീനില്‍ പോയി.