1000 ഭക്ഷണ ശാലകളിൽ 25 രൂപയ്ക്ക് ഊണ്

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീ യായിരിക്കും ഭക്ഷണ ശാലകൾ ആരംഭിക്കുക.
കിടപ്പുരോഗികൾക്ക് സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. അതല്ലെങ്കിൽ പരമാവധി 25 രൂപയ്ക്ക് ഊണ് നൽകുന്ന ഭക്ഷണ ശാലകൾ തുടങ്ങും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും.
ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ
അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നൽകിയ നിർവചനം. ഈ കാഴ്ചപ്പാടാണ് സർക്കാരിന്റെതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.