കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ പിടിയില്‍

കൊച്ചി: എളംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയ്‌ക്കൊപ്പം താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശി രാം ബഹാദൂര്‍ ബിഷ്ത് (45)പിടിയില്‍. കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേപ്പാള്‍ പൊലീസാണ് ഇയാളെ അവിടെ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാളെ കേരള പൊലീസിന് കൈമാറും. തുടര്‍ന്ന് തെളിവെടുപ്പിനും അന്വേഷണത്തിനുമായി കൊച്ചിയിലെത്തിക്കും.

നേപ്പാള്‍ സ്വദേശിനി ഭാഗീരഥി ഗാമിയെ രാം ബഹാദൂര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം നേപ്പാളിലേക്ക് കടന്ന ഇയാള്‍ അവിടെ ഒളിവില്‍ കഴിയുകയാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെക്കുറിച്ച് കൊല്ലപ്പെട്ട ഭാഗീരഥി ഗാമിയുടെ ബന്ധുക്കള്‍ വിവരം പൊലീസിന് കൈമാറിയിരുന്നു.

എളംകുളത്തെ വീട്ടില്‍ ഒന്നര വര്‍ഷമായി ദമ്പതികളെന്ന പേരില്‍ ഇരുവരും വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് പറഞ്ഞിരുന്നത്. ഇരുവരും തമ്മില്‍ കലഹം പതിവായതോടെ വീടൊഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കൊലപാതകമുണ്ടായത്.