ബൈജൂസിന്റെ തിരുവനന്തപുരം സെന്റര്‍ തുടരും; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തീരുമാനിച്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ബെജൂസ് ആപ്പിന്റെ ഡെവലെപ്‌മെന്റ് സെന്റര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

കമ്പനിയുടെ ആഗോള തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡെവലെപ്പ്‌മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് ബെംഗലൂരുവിലെ ഓഫീസിലേക്ക് മാറാനുള്ള അവസരം നല്‍കിയിരുന്നു. മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്തുവാന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായാണ് ഇതിലൂടെ ലക്ഷ്യമിട്ടതെനന് ബൈജു രവീന്ദ്രന്‍ പറഞ്ഞു.

ഡെവലെപ്പ്‌മെന്റ് സെന്ററിലെ 140 ജീവനക്കാര്‍ക്കും ഇവിടെത്തന്നെ തുടരാന്‍ സാധിക്കും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനക്രമീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാനാണ് തീരുമാനം. തന്റെ വേരുകള്‍ കേരളത്തിലാണെന്നും ബൈജു വ്യക്തമാക്കി.