കാനം രാജേന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം രാജേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്.

അതേസമയം പ്രായപരിധി കടന്നതിനാല്‍ സി.ദിവാകരന് പിന്നാലെ കെ.ഇ. ഇസ്മയിലും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി. പീരുമേട് എം.എല്‍.എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇ.എസ്. ബിജിമോളെയും കൊല്ലത്തുനിന്നുള്ള ജയലാലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷനെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് സി.ദിവാകരന്‍ സമ്മേളനഹാളില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.