മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ സ്ഥാനം രാജിവെച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പിന്തുണയോടെ മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ നേരില്‍ കണ്ടാണ് ഖാര്‍ഗെ രാജിക്കത്ത് കൈമാറിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിര്‍ തീരുമാനപ്രകാരമാണ് രാജിവെച്ചത്.

ഖാര്‍ഗെ രാജിസമര്‍പ്പിച്ച വിവരം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ സോണിയാഗാന്ധി രാജ്യസഭ ചെയര്‍മാനെ അറിയിക്കുന്നതാണ്. പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്ത് ഇക്കാര്യവും രാജ്യസഭ ചെയര്‍മാനെ അറിയിക്കും.

രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി. ചിദംബരം, ദിഗ്‌വിജയ് സിങ് തുടങ്ങിയ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയില്‍ നിന്നുള്ളയാള്‍ ആകുമെന്നതിനാല്‍ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം വടക്കേ ഇന്ത്യയില്‍ നിന്നുള്ള നേതാവിന് നല്‍കണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

ഈ വാദം പരിഗണിച്ചാല്‍, ദിഗ്‌വിജയ് സിങ്ങിനെക്കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള മുകുള്‍ വാസ്‌നിക്ക്, പ്രമോദ് തിവാരി തുടങ്ങിയ നേതാക്കള്‍ക്കും നറുക്ക് വീണേക്കാം. നിലവില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് പശ്ചിമബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയാണ്.