ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; രാഹുലിനെയും കെ.സി. വേണുഗോപാലിനെയും സോണിയാഗാന്ധി വിളിപ്പിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ചര്‍ച്ചകള്‍ മുറുകി. യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പമുള്ള സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹിയിലെത്തി.

ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് രാഹുല്‍ എത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. എന്നാല്‍ പുതിയ രാഷ്ട്രീയനീക്കങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ ചര്‍ച്ചകള്‍ക്കാണ് രാഹുല്‍ എത്തുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്ന് ചാലക്കുടിയില്‍നിന്ന് ഭാരത് ജോഡോ യാത്ര തുടരും.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ, സോണിയയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍നിന്ന് ഡല്‍ഹിയിലെത്തി. ഇന്നലെ ശശി തരൂര്‍ സോണിയയെ കണ്ട് മത്സരിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന് പ്രമേയം പാസ്സാക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. ഭാരത് ജോഡോ യാത്ര കേരളം വിട്ടശേഷം ഇതിനായി കെ.പി.സി.സി യോഗം ചേരും. എന്നാല്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്ന് ഗ്രൂപ്പുകള്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് നടപടി തുടങ്ങും മുമ്പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് അറിയിച്ചു.