ചാള്‍സ് മൂന്നാമന്‍ ഇനി ബ്രിട്ടന്റെ സിംഹാസനത്തില്‍; ഔദ്യോഗിക പ്രഖ്യാപനമായി

ലണ്ടന്‍: ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പും അടങ്ങുന്ന ആക്‌സഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് ചാള്‍സ് മൂന്നാമനെ പുതിയ രാജാവായി പ്രഖ്യാപിച്ചു. പ്രഖ്യാപന ചടങ്ങില്‍ 200 വിശിഷ്ടാതിഥികളാണ് പങ്കെടുത്തത്.

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായാണ് 73 വയസ്സുകാരനായ മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാള്‍സ്.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 99-ാം വയസ്സിലാണ് അന്തരിച്ചത്. ചാള്‍സിനെക്കൂടാതെ ആന്‍, ആന്‍ഡ്രൂ, എഡ്വേര്‍ഡ് എന്നിവരാണ് എലിസബത്ത് രാജ്ഞിയുടെ മറ്റുമക്കള്‍.

ചാള്‍സ് രാജാവായതോടെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമില പാര്‍ക്കര്‍ രാജപത്‌നിയായി. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.