ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ പുതിയ രാജാവ്; വൈകാതെ സ്ഥാനാരോഹണം

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് അവരുടെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ രാജാവാകും. ചാള്‍സിന് 73 വയസ്സാണ് പ്രായം. ‘കിങ് ചാള്‍സ് മൂന്നാമന്‍’ എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാള്‍സ്. അതേസമയം സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.

പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും അത്യന്തദുഃഖത്തിന്റെ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96-കാരിയായ എലിസബത്ത് വിടപറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 99-ാം വയസ്സിലാണ് അന്തരിച്ചത്. ചാള്‍സിനെക്കൂടാതെ, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് എലിസബത്ത് രാജ്ഞിയുടെ മറ്റുമക്കള്‍.

ഇതിനിടെ തന്റെ കാലശേഷം മകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടണിലെ രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ എഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് കാമിലയ്ക്ക് ക്വീന്‍ കൊന്‍സാറ്റ് പദവി(രാജപത്‌നി) മുന്‍കൂട്ടി സമ്മാനിച്ചത്.

രാജ്ഞിപദവിയില്‍ ഏഴു പതിറ്റാണ്ട് പിന്നിട്ട് വിടവാങ്ങല്‍

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു രാജ്ഞി. സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറലിലെ അവധിക്കാല വസതിയില്‍വച്ചായിരുന്നു അന്ത്യം.

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്‍പതാമത്തെ വ്യക്തിയുമാണ്.

ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947 -നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍.

എലിസബത്ത് ഈ വര്‍ഷം രാജ്ഞിപദവിയില്‍ ഏഴു പതിറ്റാണ്ട് പിന്നിട്ടിരുന്നു. 1952-ല്‍ അവരുടെ പിതാവ് ജോര്‍ജ് ആറാമന്റെ പിന്‍ഗാമിയായി എത്തിയ എലിസബത്ത് പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലാണ്. റിക്കോര്‍ഡ് ഭേദിച്ച നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി നാല് ദിവസത്തെ പൊതു പരിപാടികള്‍ ബ്രിട്ടീഷ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു.

അടുത്തിടെയായി കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതോടെ രാജ്ഞി കൂടുതല്‍ ചുമതലകള്‍ മകന്‍ ചാള്‍സ് രാജകുമാരനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കൈമാറി. യുകെ കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവനാണ്.

56 രാജ്യങ്ങള്‍ അടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗ്രൂപ്പിന്റെ നേതാവും എലിസബത്ത് രാജ്ഞിയാണ്. നിലവില്‍ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങള്‍. രാജ്ഞിയുടെ അധീനതയിലുള്ള രാജ്യങ്ങളിലെ, സ്റ്റാമ്പുകള്‍, ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയില്‍ ചിത്രം ആലേഖനം ചെയ്യുകയും ജനപ്രിയ സംസ്‌കാരത്തില്‍ അനശ്വരമാക്കുകയും ചെയ്ത ഒരേയൊരു നേതാവാണ് എലിസബത്ത് രാജ്ഞി.