സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ: കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വല്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തലസ്ഥാനത്ത് വെച്ച് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സില്‍വര്‍ ലൈന്‍ കാസര്‍കോട് നിന്നും മംഗലാപുരം വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച.

തലശ്ശേരി-മൈസൂര്‍-നഞ്ചന്‍കോട് റെയില്‍പാതയും കൂടിക്കാഴ്ചയില്‍ മുഖ്യചര്‍ച്ചയാകും. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയുടെ കൂടി പിന്തുണ ലഭിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കേന്ദ്രതടസ്സം വേഗം നീക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

അതേസമയം അതിവേഗ റെയില്‍പാത വേണമെന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ചെന്നൈ- കോയമ്പത്തൂര്‍ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴി. തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.