ഓണം അഡ്വാന്‍സ് മൂന്നാം തീയതിയ്ക്ക് മുന്‍പ്; ബോണസ് 35,040 രൂപ വരെ ശമ്പളമുളളവര്‍ക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്ക്. കഴിഞ്ഞ മാര്‍ച്ച് 31-ന് ആറ് മാസത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ളവരായിരിക്കണം ഇവര്‍. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പ്പര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്ക് 1200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള 20,000 രൂപ അഡ്വാന്‍സ് സെപ്റ്റംബര്‍ മൂന്നാം തീയതിക്ക് മുന്‍പായി വിതരണം ചെയ്യും. അഞ്ച് മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കാന്‍ സാധിക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും.

ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടര്‍മാരുടെയുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു. കുറഞ്ഞത് രണ്ട് വര്‍ഷം അംശാദായം അടച്ചവര്‍ക്കാണ് ഇത് ലഭിക്കുകയെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.