കെ.എസ്.ആര്‍.ടി.സിയ്ക്ക് തിരിച്ചടി: ശമ്പളവിതരണത്തിന് സര്‍ക്കാര്‍ 103 കോടി നല്‍കണമെന്ന ഉത്തരവിന് സ്റ്റേ

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിന് 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.

കെ.എസ്.ആര്‍.ടി.സിയിലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരം ചെയ്യാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് ശമ്പള വിതരണത്തിനായി 103 കോടി രൂപ അനുവദിക്കാന്‍ ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് തുക അടിയന്തരമായി അനുവദിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിന്റേതല്ലെന്ന് അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.

മറ്റു കോര്‍പ്പറേഷന്‍, ബോര്‍ഡുകള്‍ പോലെ രൂപീകരിച്ച ഒരു കോര്‍പ്പറേഷന്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി എന്നും, കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമായി ഏതെങ്കിലും പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.