സ്ഥലംമാറ്റത്തില്‍ അപാകതയില്ല; കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയെ മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലേബര്‍ കോടതി ജഡ്ജി ഡെപ്യൂട്ടേഷന്‍ തസ്തികയല്ലെന്നും മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി.

എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായികുന്ന എസ്.കൃഷ്ണകുമാറാണ്. ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജി നടത്തിയ നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമായിരുന്നുവെന്നും വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

വിധി വിവാദമായതോടെ കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് മാറ്റി നിയമിച്ചത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍, ജില്ലാ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹൈക്കോടതി വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.