ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നിയമസഭയില്‍ സ്പീക്കറുടെ താക്കീതും മുഖ്യമന്ത്രിയുടെ തിരുത്തും

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്ത് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ്. സഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് സ്പീക്കര്‍ മന്ത്രിയ്ക്ക് നിര്‍ദ്ദേശം നല്‍കി. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പിപിഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ ഉത്തരം നല്‍കിയതിന് പിന്നാലെയാണ് സ്പീക്കറുടെ താക്കീത്.

ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശം നിയമസഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ എ.പി.അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടലുണ്ടായത്. ചോദ്യങ്ങള്‍ക്കെല്ലാം ഒരേ മറുപടി തന്നെ നല്‍കിയെന്ന് കാണിച്ച് എ.പി.അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. പേവിഷബാധയെക്കുറിച്ചുള്ള മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞപ്പോഴാണ് പേവിഷ വാക്‌സിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി തിരുത്തിയത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണങ്ങള്‍ ഉണ്ടാകുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടെന്നും അത് കണക്കിലെടുത്ത് വിദഗ്ദ്ധ സമിതി ഈ വാക്‌സിനെക്കുറിച്ച് പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേവിഷ വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു.

അതേസമയം ഗുണനിലവാരം നോക്കാതെയാണ് വാക്‌സിന്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു.