എതിര്‍പ്പുകളാകാം, വിഴിഞ്ഞം തുറമുഖ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ല: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നീരീക്ഷണം, പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്‌സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

അതേസമയം ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മ്മാണം പുനരാരംഭിക്കാനായില്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടും നിര്‍മ്മാണം തടസ്സപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് പ്രതിഷേധങ്ങള്‍ സമാധാനപരമാകണമെന്ന് കോടതി അഭിപ്രായപ്പെട്ടത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.