നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം, പ്രാര്‍ത്ഥനാഹാളുകളും വേണ്ട; ഹൈക്കോടതി

കൊച്ചി:നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥനാഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിയോടും ചീഫ് സെക്രട്ടറിയോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറത്തെ നൂറുള്‍ ഇസ്‌ലാം സാംസ്‌കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണ്ണായകമായ ഉത്തരവ്. മലപ്പുറം ജില്ലയില്‍ ഒരു വാണിജ്യ കോംപ്ലക്‌സ് സംഘം പണിതിട്ടുണ്ട്. ഇത് ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് പറയുന്ന കെട്ടിടത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായ 36 ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.