ബി.ജെ.പിയിലേക്കില്ല; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്

ന്യൂഡെല്‍ഹി: പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് അറിയിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയത്. രാജിക്ക് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.

‘ഞാന്‍ ജമ്മു കശ്മീരിലേക്ക് പോകുന്നു. സംസ്ഥാനത്ത് ഞാന്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിക്കും. ദേശീയ സാധ്യത പിന്നീട് പരിശോധിക്കും.’ ഗുലാം നബി ആസാദ് വ്യക്തമാക്കി.

പാര്‍ട്ടി ദേശീയ നേതൃത്വവുമായി സമീപകാലത്തുണ്ടായ അകല്‍ച്ചയെത്തുടര്‍ന്നായിരുന്നു ഗുലാം നബി ആസാദിന്റെ രാജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സമീപകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തെക്കുറിച്ചും രൂക്ഷവിമര്‍ശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിന്റെ കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയ കാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത അതൃപ്തിയിലായിരുന്നു ഗുലാം നബി ആസാദ്.

പാര്‍ട്ടി നേതൃത്വവുമായി ഏറെ നാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 25 നേതാക്കളില്‍ ഉള്‍പ്പെട്ടിരുന്നു.