കണ്ണൂരില്‍ നിന്നും കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി; നാടുവിട്ടത് നഗരസഭയുടെ പീഡനം മൂലം

കണ്ണൂര്‍: നഗരസഭയുടെ ഇടപെടലുകളില്‍ മനംമടുത്ത് നാടുവിട്ടുപോയ വ്യവസായ സംരംഭകരായ ദമ്പതികളെ തലശ്ശേരിയില്‍ എത്തിച്ചു. തലശ്ശേരിയിലെ ഇവരുടെ ഫര്‍ണിച്ചര്‍ സ്ഥാപനം നഗരസഭ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് മനംനൊന്ത് ദമ്പതികള്‍ നാടുവിട്ടത്. ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് പൊലീസ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി തിരികെ എത്തിച്ചത്. ഇവരെ തലശ്ശേരി കോടതിയില്‍ ഹാജരാക്കും.

തലശ്ശേരി നഗരസഭയുടെ ഭാഗത്തുനിന്നും പ്രതികാര നടപടിയാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് രാജ് കബീര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭയുടെ ഭീഷണി കാരണമാണ് നാടുവിട്ടുപോയത്. ഒരു നിയമവും ഇതുവരെ ലംഘിച്ചിട്ടില്ല. അതുകൊണ്ടാണ് ഹൈക്കോടതി നഗരസഭയുടെ നടപടി സ്റ്റേ ചെയ്തത്.

താന്‍ അനധികൃതമായി കയ്യേറിയിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്ഥാപനത്തില്‍ വന്ന് പരിശോധിച്ചു നോക്കൂ എന്നും രാജ് കബീര്‍ അഭിപ്രായപ്പെട്ടു. വ്യവസായ മന്ത്രി പി.രാജീവ് മാത്രമാണ് തന്നെ സഹായിച്ചത്. ഏറ്റവും നല്ല സംരംഭകനുള്ള പുരസ്‌കാരം വ്യവസായ മന്ത്രി മകന് നല്‍കിയിട്ടുണ്ട്. മകന് സ്ഥാപനം കൈമാറാനിരിക്കുമ്പോഴാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ക്രൂരമായ പെരുമാറ്റം ഉണ്ടാകുന്നത്. മകനുപോലും വ്യവസായത്തിന് മടുപ്പ് തോന്നിയിരിക്കുകയാണ്. നഗരസഭയുടെ പെരുമാറ്റത്തില്‍ ഭയന്നാണ് നാടുവിട്ടതെന്നും രാജ് കബീര്‍ പറഞ്ഞു.

ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിടുന്നു എന്ന് കത്തെഴുതി വെച്ചാണ് തലശ്ശേരിയിലെ വ്യവസായ ദമ്പതികള്‍ നാടുവിട്ടുപോയത്. നഗരസഭയുടെ നിരന്തരപീഡനം കാരണം മുന്നോട്ട് പോകാനാകില്ലെന്നും നഗരസഭയ്‌ക്കെതിരെ എഴുതിയ കത്തില്‍ പറയുന്നുണ്ട്. തലശ്ശേരിയില്‍ ഇവര്‍ നടത്തിയിരുന്ന ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ചാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കിയത്.