ലാവ്‌ലിന്‍ കേസ് സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതിയില്‍; ഇനിയും മാറ്റരുതെന്ന് നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13-ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.

കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം, കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

2017 ഓഗസ്റ്റ് 23-നാണ് പിണറായി വിജയന്‍, കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളായ കസ്തൂരി രംഗ അയ്യര്‍, എം.വി.രാജഗോപാല്‍, ആര്‍.ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19-ന് സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോവുകയായിരുന്നു. ഇതിനിടെ കസ്തൂരി രംഗ അയ്യര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന വിധി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.