ഇഡിയുടെ വിശാല അധികാരങ്ങള്‍ ശരിവെച്ച ഉത്തരവ് പുന:പരിശോധിക്കും: സുപ്രീം കോടതി

ന്യൂഡെല്‍ഹി: പണം തട്ടിപ്പു നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ഉത്തരവിലെ രണ്ടു കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

വിധിയിലെ രണ്ടു കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്നു കരുതുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിക്ക് കേസ് വിവര റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദശമാണ് ഒന്ന്. കേസ് തെളിയും വരെ കുറ്റക്കാരനല്ലെന്നു കണക്കാക്കുന്ന, നീതിസങ്കല്പനത്തിനു വിരുദ്ധമായ ഭാഗമാണ് രണ്ടാമത്തേത്.

കള്ളപ്പണം തടയേണ്ടതാണെന്ന കാര്യത്തില്‍ കോടതിയ്ക്ക് സംശയമൊന്നുമില്ലെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. രാജ്യത്തിന് ഇത്തരം കുറ്റകൃത്യങ്ങളെ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ ഉദ്ദേശ്യം സാധൂകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു.

അതേസമയം പുനഃപരിശോധനാ ഹര്‍ജിയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. വിധിയില്‍ ഗുരുതരമായ വസ്തുതാ പിഴവ് ഉണ്ടെങ്കില്‍ മാത്രമേ പുനപരിശോധന നടത്താവൂ എന്ന് തുഷാര്‍ മേത്ത വാദിച്ചു.