മുസ്‌ലിം പുരുഷന്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിയ്ക്കുന്നത് തടയാന്‍ അധികാരമില്ല: ഹൈക്കോടതി

കൊച്ചി: തലാക്ക് ചൊല്ലുന്നതില്‍ നിന്നോ ഒന്നിലേറെ വിവാഹം കഴിയ്ക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബ കോടതിയ്ക്ക് കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു.

തലാക്ക് ചൊല്ലുന്നതില്‍ നിന്ന് തന്നെ വിലക്കിയ ചവറ കുടുംബകോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹര്‍ജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബകോടതി മൂന്നാം തലാക്ക് ചൊല്ലുന്നതില്‍ നിന്ന് ഹര്‍ജിക്കാരനെ വിലക്കി. വീണ്ടും വിവാഹം കഴിയ്ക്കാനുള്ള നീക്കം തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാങ്ങള്‍ ആകാം. നിയമം അങ്ങനെ അനുവദിക്കുന്നിടത്തോളം കോടതിയ്ക്ക് അതു തടയാനാവില്ല. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ കോടതിയ്ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.