കേന്ദ്ര സര്‍ക്കാര്‍ അനുമതി തന്നേ തീരൂ; സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അനുമതി വൈകുന്നത്. പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി തന്നേ തീരുവെന്നും പിണറായി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിനായി കല്ലിടുന്നതിനോടൊപ്പം ജിയോ ടാഗിങ്ങ് മുതലായ നൂതനമാര്‍ഗങ്ങള്‍ ഉപയോഗിച്ച് വീടുകള്‍, മരങ്ങള്‍, മതിലുകള്‍ മുതലായ സ്ഥലങ്ങളില്‍ അടയാളങ്ങള്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത്. ഇത് പിന്‍വലിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ല.

കെ-റെയില്‍ എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് അനുയോജ്യമായ കാര്യമാണ്. അതിന്റെ ഭാഗമായാണ് അത്തരം ഒരു നിര്‍ദ്ദേശം വെച്ചത്. അക്കാര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. ഏത് ഘട്ടത്തിലായാലും ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരും. ഇപ്പോള്‍ തന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടി വരും. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.