വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്; നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ല: പദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ ന്യായീകരിച്ച് നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്നതാണെന്ന് പറയാന്‍ പറ്റില്ലെന്ന് പിണറായി ആരോപിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവകരമായ പ്രശ്‌നം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഓഖി ദുരന്തമുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ സര്‍ക്കാരാണിത്. വലിയൊരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും തയ്യാറാണ്. പദ്ധതിയ്‌ക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കുറ്റപ്പെടുത്തി.

മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 2016-ല്‍ പുലിമുട്ട് ഇടാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തതും നമ്മുടെ തീരത്ത് വന്നെത്തിയതുമായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദ്ദം എന്നിവയാണ് തീരശോഷണത്തിന് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു.

നിര്‍മ്മാണം ആരംഭിച്ചതിന് ശേഷം പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയില്‍ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലെ തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മ്മാണമല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.