സര്‍വ്വകലാശാലകളിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണം; ഗവര്‍ണര്‍ക്ക് വി.ഡി.സതീശന്റെ കത്ത്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടത്തിയ ബന്ധുനിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബന്ധുനിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്റെയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായിരിക്കുന്ന തകര്‍ച്ചയെ തുടര്‍ന്ന് ഉപരിപഠനത്തിനായി മറ്റും അന്യ രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും സംസ്ഥാനത്ത് കൂടിവരികയാണ്. യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വ്വകലാശാലകള്‍ക്കും സമ്പൂര്‍ണ്ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വ്വകലാശാലകളെ മാറ്റിയിരിക്കുകയാണ്. മുന്‍ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതാണ് ബന്ധു നിയമന പട്ടികയില്‍ ഏറ്റവും അവസാനത്തേത്.

സി.പി.എം നേതാവിന്റെ ഭാര്യയുടെ റിസര്‍ച്ച് സ്‌കോര്‍ മറ്റ് ആറ് ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കുറവായിട്ടും വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയുടെ ആഭിമുഖ്യത്തില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തിയത് അത്ഭുതമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വ്വകലാശാല നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്തില്‍ വി.ഡി സതീശന്‍ ആവശ്യപ്പെടുന്നു.