എട്ടു വര്‍ഷത്തെ അധ്യാപന പരിചയം വേണ്ടിടത്ത് പ്രിയ വര്‍ഗീസിനുള്ളത് ഇരുപത് ദിവസത്തെ പരിചയം മാത്രം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് സ്വന്തമായുള്ളത് ഇരുപതു ദിവസത്തെ അധ്യാപന പരിചയം മാത്രം. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം നിശ്ചിത തൊഴില്‍പരിചയവും ആവശ്യമുള്ള തസ്തികകള്‍ക്ക്, യോഗ്യത പരീക്ഷ പാസ്സായതിനു ശേഷമുള്ള തൊഴില്‍പരിചയം മാത്രമേ കണക്കിലെടുക്കാന്‍ പാടുള്ളുവെന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2014-ലെ വിധിയുടെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതി വിധി സുപ്രീം കോടതി വിധി ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രിയ വര്‍ഗീസ് 2019-ലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയത്. തുടര്‍ന്ന് രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടറായി ഡെപ്യൂട്ടഷനില്‍ നിയമിക്കപെട്ടു (7-8-2019 മുതല്‍ 15-6-2021 വരെ ). 2021 ജൂണ്‍ 16-ന് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ പുനഃപ്രവേശിച്ചു. 7-7-2021 മുതല്‍ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ തുടരുന്നു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തികയും, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയും അനധ്യാപക തസ്തികകളാണ്. യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസ്സറുടെ നേരിട്ടുള്ള നിയമനത്തിന് ഗവേഷണബിരുദവും എട്ടു വര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്.

2019 ല്‍ പി എച്ച് ഡി ബിരുദം നേടിയശേഷം പ്രിയ വര്‍ഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 2021 നവംബര്‍ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം വിസിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി. നവംബര്‍ 18-ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുകയായിരുന്നു.

പത്ത് പേര്‍ അപേക്ഷകരായുണ്ടായിരുന്നു. അതില്‍ നാലുപേരുടെ ഗവേഷണ ലേഖനങ്ങള്‍ യുജിസി അംഗീകൃത ഗവേഷണ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ പരിശോധന സമിതി പ്രസ്തുത അപേക്ഷകള്‍ നിരാകരിച്ചതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

പ്രിയ വര്‍ഗീസ് ഉള്‍പ്പെടെ ഇന്റര്‍വ്യൂവിന് ക്ഷണിക്കാന്‍ തയ്യാറാക്കിയ ചുരുക്കപട്ടികയിലെ ആറു പേരില്‍ നാലുപേര്‍ ഗവേഷണ ബിരുദം നേടിയ ശേഷം 8 മുതല്‍ 13 വര്‍ഷം വരെ അംഗീകൃത അദ്ധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസി ദ്ധീരിച്ചിട്ടുള്ളവരുമാണ്.

പ്രിയ വര്‍ഗീസ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ 2012 മാര്‍ച്ച് മുതല്‍ 2021 വരെ ഒന്‍പത് വര്‍ഷം കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നുവര്‍ഷം ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനിലായിരുന്നതും മറച്ചുവെച്ചാണ് അപേക്ഷ സമര്‍പ്പിച്ചത്.

ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ 1999-ല്‍ പിഎച്ച്ഡി ബിരുദം നേടിയ ജോസഫ് സ്‌കറിയ (എസ്ബി കോളേജ്, ചങ്ങനാശ്ശേരി), 2011-ല്‍ ഗവേഷണ ബിരുദം നേടിയ സി.ഗണേഷ്(മലയാളം യൂണിവേഴ്‌സിറ്റി), 2009-ല്‍ ബിരുദം നേടിയ ഡി.രജികുമാര്‍ (എം ഇ എസ് കോളേജ്), 2011-ല്‍ ഗവേഷണ ബിരുദം നേടിയ മുഹമ്മദ് റാഫി (മലയാളം സര്‍വ്വകലാശാല) എന്നീ അധ്യാപകരെ പിന്തള്ളിയാണ് 2019-ല്‍ ഗവേഷണ ബിരുദം നേടിയ, ഇരുപതു ദിവസത്തെ അധ്യാപനപരിചയം മാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാംറാങ്ക് നല്‍കിയത്.

പി.എച്ച്.ഡി ബിരുദം നേടിയ ശേഷമുള്ള അധ്യാപന പരിചയം മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂവെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിന്റെ പേര് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതി വിധിയുടെ പകര്‍പ്പ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ ഗവര്‍ണര്‍ക്ക് നിവേദനമായി സമര്‍പ്പിച്ചിട്ടുണ്ട്.