ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെ കാണാതായെന്ന പരാതിയുമായി കുടുംബം, പൊലീസ് സ്റ്റേഷനില്‍ പരിശോധന

പാലക്കാട്: മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. യുവാക്കളുടെ അമ്മമാരും പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16-നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.