ഷാജഹാന്‍ വധം: നാല് പേര്‍ കൂടി പിടിയില്‍

പാലക്കാട്: മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ ശബരീഷ്, അനീഷ്, സുനീഷ്, കൊട്ടേക്കാട് കാളിപ്പാറ നവീന്‍ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസിലുള്‍പ്പെട്ട എട്ട് പ്രതികള്‍ പൊലീസ് പിടിയിലായി.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ കുന്നംകാട് ജങ്ഷനിലെത്തിച്ച് ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഷാജഹാനെ വെട്ടിവീഴ്ത്തിയ സ്ഥലമടക്കം സംഘം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ആയുധം സൂക്ഷിച്ച സജീഷിന്റെ വീട്, കൊലയ്ക്ക് ശേഷം ആയുധം ഒളിപ്പിച്ച കുനിപുള്ളി പാലം, പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മലമ്പുഴയിലെ കവ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂന്ന് വാളുകള്‍ മലമ്പുഴ കുനിപുള്ളി വിളയില്‍പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.