മഹാരാഷ്ട്രയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി ; അതീവ ജാഗ്രതാനിര്‍ദ്ദേശം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യന്ത്രത്തോക്കുകളുമായി രണ്ട് വിദേശ ബോട്ടുകള്‍ കണ്ടെത്തി. എ.കെ. 47 തോക്കുകളും റൈഫിളുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും ബോട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഭീകരബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തീരദേശത്തെ പ്രധാന കേന്ദ്രങ്ങളിലും ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ഹരിഹരേശ്വര്‍ ബീച്ചിന് സമീപം ബോട്ടില്‍ നിന്ന് എ.കെ. 47 തോക്ക് കണ്ടെത്തിയതായി റായ്ഗഢ് എസ്.പി പറഞ്ഞു. ബോട്ടില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊന്നും ഇതുസംബന്ധിച്ച് പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. തീരദേശവാസികളാണ് ബോട്ട് കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്.

കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ നിര്‍മ്മിത ബോട്ടുകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോട്ട് തീരത്ത് അടുപ്പിയ്ക്കുന്നതിന് മുമ്പായി വിവരം കോസ്റ്റ് ഗാര്‍ഡുകളെ അറിയിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. മുംബൈയില്‍നിന്ന് 200 കിലോമീറ്ററും പൂനെയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് ഹരിഹരേശ്വര്‍ ബീച്ച്.