കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകം: കത്തി കണ്ടെടുത്തതായി പൊലീസ്

കൊച്ചി: കാക്കനാട് ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ്. മൃതദേഹം കണ്ടെത്തിയ അതേ ദിവസം നടത്തിയ പരിശോധനയിലാണ് ഫ്‌ലാറ്റിനുള്ളില്‍നിന്നും കത്തി കണ്ടെത്തിയത്. കത്തിയില്‍ രക്തക്കറ പുരണ്ടിരുന്നതായി പൊലീസ് പറയുന്നു. കത്തിയിലെ വിരലടയാളവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്തെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റിലും കവറിലും പൊതിഞ്ഞ് ഫ്‌ലാറ്റിന്റെ ബാല്‍ക്കെണിയിലുള്ള പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി അര്‍ഷാദിനെ ഇന്നലെയാണ് മഞ്ചേശ്വരത്ത് നിന്നും പിടികൂടിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയ്‌ക്കൊപ്പം താമസിച്ചിരുന്ന അര്‍ഷാദ് കൊലപാതകത്തിന് ശേഷം സംസ്ഥാനം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലഹരിത്തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട സജീവിന്റെ തലയ്ക്കും കഴുത്തിനും നെഞ്ചിലുമുള്‍പ്പെടെ ഇരുപതിലേറെ മുറിവുകളാണ് ഉള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.