കാബൂളിലെ മുസ്‌ലിം പള്ളിയില്‍ വന്‍ സ്‌ഫോടനം: 20 പേര്‍ കൊല്ലപ്പെട്ടു, നാല്‍പതിലധികം പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ മുസ്‌ലിം പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വൈകിട്ടുള്ള പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കാബൂള്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

ഉഗ്രശക്തിയോടെയുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന ആഴ്ചയിലാണ് സ്‌ഫോടനം ഉണ്ടായത്.