ഇടതുസര്‍ക്കാരിന്റെ സ്വജനപക്ഷപാതം; സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനം പി.എസ്.സിയ്ക്ക് വിടണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ അധ്യാപക നിയമം പി.എസ്.സിയ്ക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍വ്വകലാശാലകളില്‍ അനധികൃത നിയമനം നടത്താനാണ് സര്‍ക്കാര്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്നും സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവേ വി.ഡി.സതീശന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി സര്‍വ്വകലാശാലയിലെ അധ്യാപകനിയമനങ്ങള്‍ റിസര്‍വ്വ് ചെയ്തിരിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് ഉള്ളത്. ഏറ്റവും അവസാനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നിയമനത്തിലും അതുണ്ടായി 25 വര്‍ഷത്തെ അധ്യാപനപരിചയവും നൂറില്‍ പരം ഗവേഷണപ്രബന്ധങ്ങളും ഉള്ള അധ്യാപകനെ ഒഴിവാക്കിയാണ് പുതിയ ആളെ നിയമിക്കാന്‍ ഒരുങ്ങിയത്.

സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനം പി.എസ്.സിയ്ക്ക് വിടണമെന്നാണ് യു.ഡി.എഫിന്റെ തീരുമാനം. നേരത്തെ സര്‍വ്വകലാശാലകളിലെ അനധ്യാപകനിയമനം പി.എസ്.സിയ്ക്ക് വിട്ടത് യു.ഡി.എഫ് സര്‍ക്കാരാണ്. ഇതോടെയാണ് സര്‍വ്വകലാശാലകളിലെ അഴിമതി അവസാനിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തി പി.എച്ച്.ഡി എടുത്തവരെ മുഴുവന്‍ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുന്ത് അവസാനിപ്പിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.