പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ച് ഗുലാം നബി ആസാദ്

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാജ് ജമ്മു കശ്മീര്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവെച്ചു. ജമ്മു കശ്മീരിന്റെ കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഗുലാം നബി ആസാദിന്റെ രാജി. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പെടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.

അതേസമയം അഖിലേന്ത്യാ രാഷ്ട്രീയ കാര്യ സമിതി അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെത്തുടര്‍ന്നാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്താത്തതിനാലാണ് ഗുലാം നബി ആസാദ് രാജി വെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.

ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതും അതൃപ്തിയ്ക്ക്‌ കാരണമായി ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി നേതൃത്വവുമായി ഏറെ നാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ്, കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 25 നേതാക്കളില്‍ ഉള്‍പ്പെട്ടിരുന്നു.