മസാല ബോണ്ട്: കിഫ്ബിയ്‌ക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേയില്ല; ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കിഫ്ബിക്ക് തിരിച്ചടി. തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.

കിഫ്ബിയ്‌ക്കെതിരായ അന്വേഷണം സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. വിശദമായ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇഡി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ ഇഡിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നും ഫെമ നിയമലംഘനം ഇല്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. മുന്‍ സിഎജി അടക്കമുള്ളവര്‍ അംഗങ്ങളായ വിദഗ്ദ്ധ സമിതിയും ഉണ്ട്.

കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബി ആരോപിച്ചു. തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ച് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഡി തടസ്സപ്പെടുത്തുകയാണെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് സമന്‍സ് അയയ്ക്കുന്നതെന്ന് കോടതി ഇഡിയോട് വാക്കാല്‍ ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതോടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്ന് കാണിച്ചാണ് കിഫ്ബിയ്ക്ക് ഇഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിയ്‌ക്കെതിരെയാണ് കിഫ്ബിയും സിഇഒ കെ.എം.ഏബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്.