സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: രാഷ്ട്രീയ കൊലയ്ക്ക് തെളിവില്ലെന്ന് എഫ്.ഐ.ആര്‍

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളുണ്ടെന്ന് എഫ്.ഐ.ആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലപാതകത്തിന് തെളിവുകളില്ലെന്നാണ് പൊലീസ് പറയുന്നത്. സി.പി.എമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

കൊലപാതകം നടത്തിയെ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഞായറാഴ്ച രാത്രി 9.30ന് ഷാജഹാന്റെ വീടിനടുത്ത് വെച്ചായിരുന്നു സംഭവം. സുഹൃത്തുമൊത്ത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ഷാജഹാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഷാജഹാന്റെ ശവസംസ്‌കാരം കഴിയുന്നതുവരെ സി.പി.എം പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.