കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പുലര്‍ച്ചെ വരെ നീണ്ട് ഇഡി റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്തു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കരുവന്നൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അവസാനിച്ചത്.

റബ്‌കോ ഏജന്റായിരുന്ന ബിജോയ്‌യുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30 വരെ നീണ്ടു. പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.

75 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തിയത്. ബാങ്ക് പ്രസിഡന്റ് ആയിരുന്ന ആയിരുന്ന കെ.കെ.ദിവാകരന്‍, സെക്രട്ടറിയായിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു കരീം എന്നിവരുടെ വീടുകളിലെ പരിശോധന ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ അവസാനിപ്പിച്ചിരുന്നു.

300 കോടിയോളം രൂപയുടെ തട്ടിപ്പ് സിപിഐഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില നേതാക്കളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നല്‍കിയതായി പ്രതികളില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്.