ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റി; പാര്‍ട്ടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന് ബീന ഫിലിപ്പ്

തിരുവനന്തപുരം: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്. പാര്‍ട്ടിയ്ക്ക് വിശദീകരണം നല്‍കിയെന്നും പാര്‍ട്ടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു. പാര്‍ട്ടി നേതൃത്വം വിളിച്ചു വരുത്തിയതല്ലെന്നും ഔദ്യോഗിക പരിപാടിയ്ക്ക് വേണ്ടിയാണ് താന്‍ തിരുവനന്തപുരത്ത് വന്നതെന്നും കോഴിക്കോട് മേയര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായിരുന്നു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും ബീന ഫിലിപ്പ് പരിപാടിയില്‍ പറഞ്ഞിരുന്നു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്ത് കുട്ടിക്കാലത്ത് എന്തു കൊടുക്കുന്നു എന്നതിലാണ് പ്രധാനമെന്നും മേയര്‍ പറഞ്ഞിരുന്നു.

മേയറുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ബീന ഫിലിപ്പിനെ കള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നും മേയറുടെ സമീപനം സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു. ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.