വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ

കോഴിക്കോട്: വ്ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയിൽ എടുത്തത്. മെഹ്നാസിനെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.

വ്ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു റിഫ. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫയെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസിനൊപ്പമായിരുന്നു റിഫ താമസിച്ചിരുന്നത്. മരണത്തിന് തൊട്ടുതലേന്നുവരെ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്ന റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

മെഹ്നാസ് റിഫയെ നിരന്തരം മർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയർ ചെയ്തിരുന്ന ജംഷാദ് റെക്കോർഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോ പോലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണിൽ നിന്നാണ് വീണ്ടെടുത്തത്.

25 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ തന്നെ നിരന്തരം മർദിക്കുന്നതിൽ റിഫയ്ക്കുള്ള പരാതികളാണ് പറയുന്നത്. ‘ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാൻ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും’ എന്നെല്ലാം റിഫ വീഡിയോയിൽ പറയുന്നുണ്ട്.