പുറമറ്റത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു

തിരുവല്ല: പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. കുമളി ചക്കുപള്ളം വരയന്നൂർ സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ചർച്ച് ഓഫ് ഗോഡ് പാസ്റ്ററാണ് ചാണ്ടി മാത്യു. ജോലിയുടെ ഭാഗമായി റാന്നിയിലാണ് താമസിക്കുന്നത്.

അപകടത്തിൽപെട്ട കാർ
തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കെൽ 01 എജെ 2102 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞതെന്നാണ് വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽപെട്ടവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ കുമ്പനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. മാവേലിക്കരയിൽ ഒഇടിയ്ക്ക് പഠിക്കുന്ന ഫെബ ചാണ്ടിയെ കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. തിരുവല്ല ഭാഗത്തുനിന്ന് ഫെബയുടെ സുഹൃത്തിനെയും ഒപ്പം കൂട്ടി പോകാനായിരുന്നു തീരുമാനം. സുഹൃത്തിനെ കയറ്റുന്നതിനു തൊട്ടുമുൻപാണ് കാർ അപകടത്തിൽപെട്ടത്.