ഷാർജ ഭരണാധികാരിയുടെ യാത്രപരിപാടിയിൽ മാറ്റം വരുത്തി ക്ലിഫ് ഹൗസിൽ എത്തിച്ചത് വീണാ വിജയന് വേണ്ടിയെന്ന് സ്വപ്ന സുരേഷ്

കൊച്ചി: ഷാർജ ഭരണാധികാരിയുടെ യാത്രപരിപാടിയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ എത്തിച്ചത് മകള്‍ വീണാ വിജയന് വേണ്ടിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും നിർദേശം അനുസരിച്ചായിരുന്നു.

കോഴിക്കോട്ടേക്കാണ് ഷാർജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെ കുറിച്ചോ ക്ലിഫ് ഹൗസ് സന്ദർശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം ചെയ്തു. മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും നിർദേശമനുസരിച്ച് താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിലെ ഡ്യൂട്ടി ചുമതലയിലുള്ള എസ്.പിയോട് ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദർശനത്തിന് എത്തിക്കാൻ ആവശ്യപ്പെട്ടത്.

ഇതെല്ലാം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐ.ടി ബിസിനസിന് വേണ്ടിയായിരുന്നു.
വീണാ വിജയന് ഐ.ടി ഹബ് തുടങ്ങാൻ ഷാർജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാൻ കമല വിജയൻ ശ്രമിച്ചു. എത്ര സ്വർണം സമ്മാനമായി കൊടുക്കാനാകുമെന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചതായും വീണ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവും മുഖ്യമന്ത്രി ചെയ്തിട്ടുണ്ട്. അതിന്റെ തെളിവുകൾ ശേഖരിക്കുകയാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.