തീവ്രവാദം: സർക്കാരിൻ്റെയും രാഷ്ട്രീയ പാർട്ടികളുടെയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻ്റെ പൊള്ളത്തരം തുറന്നുകാട്ടി മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി: തീവ്രവാദത്തിന് വളമിട്ട് വെള്ളമൊഴിക്കുന്ന സർക്കാരിൻ്റെയും രാഷ്ട്രീയ പാർട്ടികളുടെയും
വോട്ടു ബാങ്ക് രാഷ്ട്രീയത്തിൻ്റെ പൊള്ളത്തരം തുറന്നുകാട്ടി ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ. തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഇവർക്ക് കുഴപ്പമില്ല.എന്നാൽ തീവ്രവാദമുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ പെട്ടെന്ന് നടപടിയെടുക്കുമെന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാടെന്ന് മാർ തറയിൽ ഫെയ്സ് ബുക്കിൽ കുറിച്ചു.

മാർ തറയിലിൻ്റെ കുറിപ്പ് ഇങ്ങനെ;
തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാൻ ദേശിയ പാർട്ടികൾക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോർത്ത് ദുഖിക്കുന്നു.

ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാൽ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകൾ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല. 1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ചു ആത്മാർത്ഥമായ ഒരന്വേഷണവും ഇല്ല.

കേരളത്തിലെ ക്രൈസ്തവർ എന്നും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു. ജാതിമതവർഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാൻ സാധിക്കുന്നതിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ആരെല്ലാം തമ്സ്കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണ്. ഉദാത്തമായ ആ സംസ്കാരത്തിന് കോട്ടം വരാൻ നാമൊരിക്കലും സമ്മതിക്കില്ല.

ഒരുകാര്യം ഓർക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂർവം പരിഗണിക്കുന്ന വ്യവസ്ഥിതിയിൽ സൗഹാർദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നത്.

.