പുടിൻ്റെ മനോനില തകര്‍ന്നെന്നാണു റഷ്യന്‍ ചാരസംഘടന കെജിബി യിലെ മുന്‍ ഉദ്യോഗസ്‌ഥന്‍ ബോറിസ്‌ കാര്‍പിച്‌കോവ്

മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡ്മിർ പുടിൻ്റെ മനോനില തകര്‍ന്നെന്നാണു റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയിലെ മുന്‍ ഉദ്യോഗസ്‌ഥന്‍ ബോറിസ്‌ കാര്‍പിച്‌കോവ്‌. സ്വന്തം സുരക്ഷാവ്യൂഹത്തില്‍പ്പോലും വിശ്വാസമില്ല പുടിന്.
ഉറ്റ അനുയായികളോടു പോലും സ്വന്തം അനാരോഗ്യം മറച്ചുവച്ച്‌, “ഉരുക്കുമനുഷ്യന്‍” പ്രതിഛായ നിലനിര്‍ത്താനാണു പുടിന്റെ ശ്രമമെന്നും ബോറിസ്‌ ചൂണ്ടിക്കാട്ടി.

സംശയാലുവായ പുടിന്‍ ഇപ്പോള്‍ ഏകാധിപതിയായ സ്‌റ്റാലിനോട്‌ താരതമ്യപ്പെടുത്താവുന്ന മനോനിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റാലിന്‍ അവസാനകാലത്ത്‌ ആരെയും വിശ്വാസമില്ലാത്ത അവസ്‌ഥയിലായിരുന്നു. ആരോഗ്യം ശ്രദ്ധിക്കണമെന്നു പറഞ്ഞ ഡോക്‌ടറെപ്പോലും അദ്ദേഹം തടവിലാക്കി.
പുടിന്റെ ആരോഗ്യസ്‌ഥിതി നിരന്തരം വെളിപ്പെടുത്തിയിരുന്ന പ്രഫ. വലേറി സൊളോവിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അന്വേഷണ ഏജന്‍സികള്‍ ഏഴുമണിക്കൂറോളമാണു ചോദ്യംചെയ്‌തത്‌.

അര്‍ബുദശസ്‌ത്രക്രിയയ്‌ക്കു വിധേയനാകാന്‍ ഒരുങ്ങുന്ന പുടിന്‍ യുക്രൈന്‍ യുദ്ധത്തിന്റെ ചുമതലയൊഴിയാന്‍ നിര്‍ബന്ധിതനായേക്കുമെന്നു പ്രഫ. സൊളോവിയുമായി ബന്ധമുള്ള ടെലിഗ്രാം ചാനല്‍ “ജനറല്‍ എസ്‌.വി.ആര്‍” കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഏപ്രില്‍ രണ്ടാംവാരം നിശ്‌ചയിച്ചിരുന്നു ശസ്‌ത്രക്രിയ പിന്നീട്‌ മാറ്റിവയ്‌ക്കുകയായിരുന്നെന്നും ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പുടിന്‍ ഉദരാര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്‌ രോഗബാധിതനാണെന്നു 18 മാസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതും ഇതേ ചാനലാണ്‌.