കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല; അസൗകര്യമറിയിച്ച് കത്ത് നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി. മറ്റൊരു ദിവസം ചോദ്യംചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയുന്ന ഉചിതമായ സ്ഥലം ഏതെന്ന് അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യംചെയ്യലിന് വിളിച്ചത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇത് സംബന്ധിച്ച ചില ശബ്ദ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

കൂടാതെ നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നിരുന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.