നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴി എടുത്തു, ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള് തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. കൊച്ചിയിലെ ഹോട്ടലില്‍ വച്ചാണ് ക്രൈംബ്രാഞ്ച് സംഘം മഞ്ജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്.

ദിലീപ് അടക്കമുള്ളവരുടെ ശബ്ദസാമ്പിളുകള്‍ മഞ്ജു തിരിച്ചറിഞ്ഞതായാണ് വിവരം. ഇതോടൊപ്പം മറ്റുചില കാര്യങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയുന്ന ഉചിതമായ സ്ഥലം ഏതെന്ന് ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് അറിയിക്കണമെന്ന് അന്വേഷണ സംഘം കാവ്യയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ കേസിലെ സാക്ഷി എന്ന നിലയിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്.

സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തരുതെന്ന് നിയമമുള്ളതിനാലാണ് കാവ്യയുടെ സൗകര്യം തേടിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇത് സംബന്ധിച്ച ചില ശബ്ദ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

കൂടാതെ നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നിരുന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. 2017ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.