ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായി; കെവി തോമസിനെ സംരക്ഷിക്കുമോയെന്നത് പ്രസക്തമല്ലെന്ന് യെച്ചൂരി

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് കെവി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെവി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ലെന്നും സ്റ്റാലിനെ പ്രശംസിച്ചു എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് അര്‍ത്ഥമാക്കിയത്. തെറ്റ് തിരുത്തി സിപിഎമ്മുമായി സഹകരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കണ്ണൂരില്‍ ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെവി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആണ് സെമിനാര്‍. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും.