മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വീണ്ടും ആരംഭിക്കുന്നു

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി നിര്‍ത്തി വച്ചിരുന്ന ആല്‍ക്കോമീറ്റര്‍ പരിശോധന വീണ്ടും പുനരാരംഭിക്കുന്നു. കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി.

രാത്രികാലങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദ്ദേശം.

അതേസമയം സംസ്ഥാനത്തിന്റെ പ്രധാന റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുകയാണ് ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യം.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വ്യാജ നമ്പര്‍, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിള്‍ ഉപയോഗം തുടങ്ങിയവയെല്ലാം ക്യാമറയില്‍ വ്യക്തമായി പതിയും. 225 കോടിരൂപ ചെലവഴിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.