കൈക്കൂലി വാങ്ങാന്‍ കൂട്ടുനിന്നില്ല; സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കി, ആരോപണവുമായി സിന്ധുവിന്റെ കുടുംബം

കല്പ്പറ്റ: കൈക്കൂലി വാങ്ങുന്നതിന് കൂട്ട് നില്‍ക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നതിനാലാണ് മാനന്തവാടി ആര്‍ ടി ഓഫീസിലെ ജീവനക്കാരിയായ സിന്ധു ആത്മഹത്യ ചെയ്തതെന്ന് കുടുംബം. സഹപ്രവര്‍ത്തകരുടെ പെരുമാറ്റം മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാതെ വന്നതോടെയാണ് സിന്ധു ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു.

ഒമ്പത് വര്‍ഷമായി മാനന്തവാടി ആര്‍ ടി ഓഫീസില്‍ ജോലി ചെയ്തുവരികയാണ് സിന്ധു. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിന്ധുവിന്റെ സഹോദരന്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടെന്നാണ് സൂചന. അതേസമയം ഓഫീസില്‍ തര്‍ക്കമോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.