നവവരന്‍ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്; അപകടം നടന്ന സ്ഥലത്ത് ഫോട്ടോഷൂട്ട് നടത്തിയത് ഇന്നലെ

കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട് പുഴയില്‍ നവവരന്‍ മുങ്ങി മരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. പതിനൊന്ന് മണിയോടെയാണ് റെജിലും ഭാര്യ കനകയും ബന്ധുക്കള്‍ക്കൊപ്പമാണ് പുഴക്കരയില്‍ എത്തിയത്.

വെള്ളം കുറവായതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം ഇരുവരും പുഴയില്‍ ഇറങ്ങിയതായിരുന്നു. എന്നാല്‍ പെട്ടെന്ന് പുഴയില്‍ വെള്ളം ഉയരുകയും റെജിലും ഭാര്യയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് ഒഴുക്കില്‍പ്പെട്ട റെജിലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലിനെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇന്നലെ ഈ സ്ഥലത്ത് ഇവര്‍ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫര്‍ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്റെ ഭാര്യ കനക ഇപ്പോള്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റെജിലിന്റെ മൃതദേഹം ഇപ്പോള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ്. മാര്‍ച്ച് 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം.