കേസ് സിബിഐയ്ക്ക് കൈമാറേണ്ട, അന്വേഷണം നിഷ്പക്ഷം; വധഗൂഢാലോചന കേസില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് സിബിഐയ്ക്ക് കൈമാറേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കേസ് അന്വഷണത്തിലെ കാലതാമസം എഫ്‌ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. അന്വേഷണം നിഷ്പക്ഷമാണ്. ഈ സാഹചര്യത്തില്‍ സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

വധഗൂഢാലോചന നടത്തിയ കേസ് സിബിഐയ്ക്ക് കൈമാറിക്കൂടെയെന്ന ഹൈക്കോടതി ചോദ്യത്തിന് മറുപടിയായാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.

എഫ്ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിടണമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വെറുതെ പറയുന്ന കാര്യം വധഗൂഢാലോചന ആകുമോയെന്ന് ഇന്നലെ നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൈയിലുണ്ടായിരുന്ന തെളിവുകള്‍ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ നേരത്തെ കൈമാറാത്തതെന്ന് കോടതി ചോദിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ നേരത്തെ പരാതി നല്‍കാത്തതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്ന് സംശയമുണ്ടാക്കില്ലെയെന്നും കോടതി ആരാഞ്ഞു.

സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും നേരത്തെ സാക്ഷി ദിലീപിന്റെ സുഹൃത്ത് ആയിരുന്നെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. ഒരു കുറ്റകൃത്യം തെളിയുന്നുണ്ടോയെന്ന് മാത്രം കോടതി നോക്കിയാല്‍ മതി. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ മറുപടി.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്ന് ദിലീപ് പരാതിപ്പെട്ടു.