യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യല്‍; സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നതായി നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയാണ് പ്രണവിനെതിരെ പരാതി കൊടുത്തത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രണവിനെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പ്രണവ് അവധിക്ക് ഇന്ന് നാട്ടിലെത്തിയതായിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രണവിനെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം അധികൃതര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രണവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്റര്‍നെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് പ്രണവ് യുവതിയെ വിളിച്ച് ശല്യം ചെയ്തിരുന്നത്.