ദിലീപിനൊപ്പമിരുത്തി ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനൊപ്പമിരുത്തി സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസം ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്.

ഇന്ന് രാവിലെ 10.30ന് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാനാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. ഈ ദൃശ്യം ദിലീപിന്റെ കൈവശം എത്തിയോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപ് മൊഴി നല്‍കിയത്. വിചാരണ വേളയില്‍ പ്രധാന സാക്ഷികളടക്കം 20 പേര്‍ കൂറ് മാറിയതിന് പിന്നിലുള്ള ദിലീപിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം സുനിലിനെ പടവട്ടം കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ വീട്ടിലെ ജോലിക്കാരന്‍ ദാസനും ഇത് സംബന്ധിച്ച നിര്‍ണ്ണായക മൊഴി നല്‍കി. ഇതൊടൊപ്പം സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെ ഉപയോഗിച്ച് ഫോണില്‍ വിവരങ്ങള്‍ മായ്ച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഏഴ് മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്.